തൃശൂർ: ചെയർമാനും സെക്രട്ടറിയും ഭരണസമിതിയുമില്ലാതെ സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. സാഹിത്യ അക്കാദമിയിലടക്കം ശന്പളം മുടങ്ങി. സംഗീതനാടക അക്കാദമി, ചലച്ചിത്ര അക്കാദമികളുടെ പ്രവർത്തനവും പ്രതിസന്ധിയിൽ.
പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ ചെയർമാനും സെക്രട്ടറിയുമടക്കമുള്ളവർ സ്ഥാനമൊഴിഞ്ഞിരുന്നു.
പുതിയ അധ്യക്ഷരെ ഉടൻ നിയമിക്കുമെന്ന് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളും ചില സാമുദായിക സംഘടനകളുംവരെ പദവികളിലേക്ക് അവകാശവാദം ഉന്നയിച്ചെന്നാണു വിവരം.
സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവം, വിവിധ സാഹിത്യക്യാന്പുകൾ, പുസ്തകമേള എന്നിവ മുടങ്ങി. പ്ലാൻ ഫണ്ട് അനുവദിക്കാത്തതിനാൽ ഇക്കുറി അന്താരാഷ്ട്ര സാഹിത്യോത്സവം ഉണ്ടാകില്ല. അഞ്ചു കോടിയോളമാണ് ഒരുവർഷം പ്ലാൻ ഫണ്ടായി അനുവദിക്കാറ്.
ഏപ്രിൽ, മേയ് മാസങ്ങളിലാണു പദ്ധതി നടത്തിപ്പിനുള്ള യോഗം നടക്കുക. സെപ്റ്റംബറായിട്ടും യോഗത്തെക്കുറിച്ചു സാംസ്കാരികവകുപ്പിൽനിന്നു സൂചന പോലുമില്ല. എഴുത്തുകാർക്കു നൽകാനുള്ള ലക്ഷങ്ങളുടെ റോയൽറ്റി, പുതിയ പുസ്തകങ്ങളുടെ പ്രസാധനം, അവാർഡ് പ്രഖ്യാപനം എന്നിവയും മുടങ്ങി. ദൈനംദിന പ്രവർത്തനങ്ങൾക്കു പണം ചെലവാക്കാൻ മാത്രമാണ് അനുമതി. നിലവിൽ ജീവനക്കാർക്ക് ഓഗസ്റ്റിലെ ശന്പളവും ലഭിച്ചിട്ടില്ല.
നടൻ മുരളിയുടെ നേതൃത്വത്തിൽ 16 വർഷം മുന്പ് ആരംഭിച്ച രാജ്യാന്തര നാടകോത്സവവും(ഇറ്റ്ഫോക്ക്) ഇക്കുറി മുടങ്ങുമെന്ന സ്ഥിതിയാണ്. ജനുവരി അവസാനവും ഫെബ്രുവരിയിലുമായി നടക്കാറുള്ള ഇറ്റ്ഫോക്കിനായി ഒരുക്കം ഇപ്പോൾതന്നെ ആരംഭിക്കണം. വിവിധ രാജ്യങ്ങളിൽനിന്നുള്ള നാടകങ്ങൾ തെരഞ്ഞെടുക്കണം.
ഒക്ടോബറോടെ നാടകങ്ങളുടെ അന്തിമപട്ടികയിറക്കണം. ആവശ്യമായ രേഖകൾ തയാറാക്കി കേന്ദ്രസർക്കാരിന്റെയടക്കം അനുമതി തേടണം. അക്കാദമിയിലും മാസങ്ങൾ നീളുന്ന ഒരുക്കങ്ങൾ ആവശ്യമാണ്. ഇതോടൊപ്പം ഉത്തര, ദക്ഷിണ, മധ്യമേഖലാ അമച്വർ നാടകോത്സവങ്ങളും നടത്തിയിരുന്നു.
അക്കാദമിയുമായി സഹകരിക്കുന്ന നിരവധി കലാകാരന്മാരുടെ വരുമാനവും നിലച്ചു. വിവിധ മേഖലകളിലായി 14,000 കലാകാരന്മാരെ വേദിയിലെത്തിച്ചിരുന്ന അക്കാദമി, ഇതുവരെ ഒരു പരിപാടിയും ഏറ്റെടുത്തു നടത്തിയിട്ടില്ല.
തിരുവനന്തപുരത്ത് 25നു നടക്കുന്ന ഡോക്യുമെന്ററി- ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു നേതൃത്വം നൽകേണ്ട ചലച്ചിത്ര അക്കാദമി ചെയർമാനെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിൽ അക്കാദമികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണു വിമർശനം.
ചെയർമാൻ, സെക്രട്ടറി പദവികളിലേക്ക് സാംസ്കാരികവകുപ്പ് പട്ടിക തയാറാക്കിയെന്നാണു പറയുന്നതെങ്കിലും സംഘടനാ തലത്തിലെ അനിശ്ചിതത്വം നിയമനങ്ങളെയും ബാധിക്കുന്നെന്നാണു വിവരം.